Saturday, 21 June 2014

ഇന്ദ്രിയാതീതം..




എന്റെ നിശ്വാസങ്ങൾക്ക്
മുറിവിന്റെ ഗന്ധമാണ്‌.
മറക്കാൻ ശ്രമിക്കുന്തോറും
ഓർമ്മകളിലേക്ക്
ചോര തെറിപ്പിക്കുന്ന
അകമുറിവുകളുടെ ഗന്ധം.

എന്റെ ശബ്ദത്തിന്‌
ശോകത്തിന്റെ ധ്വനിയാണ്‌.
ജീവിക്കുന്നതു തന്നെ
ഒരു ദുരന്തമാണെന്ന്
കേൾക്കുമ്പോഴുണ്ടാകുന്ന
വിഷാദങ്ങളുടെ അശരീരി.

എന്റെ തേങ്ങലിന്‌
കണ്ണീരിന്റെ രുചിയാണ്‌
പാപങ്ങളുടെ
ആഹ്ളാദങ്ങൾ ചുവയ്ക്കുന്ന
അസ്വസ്ത്ഥതകളുടെ രസതന്ത്രം.

എന്റെ കണ്ണുകൾക്കിപ്പോൾ
പകൽ സ്വപ്നങ്ങളുടെ ചൂടില്ല.
തണുത്ത നോട്ടത്തിൽ
കെട്ടുപോകുന്ന
നക്ഷത്രക്കാഴ്ചകൾ.

മരണത്തിനും ഒറ്റപ്പെടലിനും
ഇന്ദ്രിയാതീതമായ
കവിതയുടെ സ്പർശമാണ്‌.
ചിറകു തരാമെന്ന് വാഗ്ദാനം ചെയ്ത
ദരിദ്ര ഋതുവിന്റെ
തരിപ്പാർന്നൊരു തലോടൽ.

(മലയാളം ന്യുസ് 23/3/2014)


Sunday, 1 September 2013

മരിക്കുംമുമ്പെ കൈത്തണ്ടയില്‍ ആ സ്ത്രീ സ്വന്തം വിലാസമെഴുതി....

ഒലിവ് മരങ്ങളുടെ കീഴില്‍ ഇളം മനുഷ്യരുടെ ഉടലുകള്‍ വെടിയേറ്റ് ചിതറുകയാണ്.

         വിപ്ലവം  തോക്കിങ്കുഴലിലൂടെയല്ല അത് മുല്ലപ്പൂക്കളായി വിടർന്ന് സൗന്ദര്യം പടർത്തുകയാണ്‌ മദ്ധ്യപൗരസ്ത്യ അറബ് രാജ്യങ്ങളിലെന്ന് സമാധാനിച്ച നമുക്ക് മുല്ലപ്പൂ മണത്തിന്‌ പകരം ചോര മണക്കുന്ന തെരുവുകളാണ്‌ ഇന്ന് കാണാൻ കഴിയുന്നത്. ആരോ കല്ലെറിഞ്ഞ ഓളങ്ങൾ വീണ്ടും വീണ്ടും പിടഞ്ഞുകൊണ്ടിരിക്കുകയാണവിടെ. ആരോ എറിഞ്ഞിട്ട ക്രോധത്തിന്റെ കനലുകളെ ഊതിയൂതി  ആളിക്കത്തിച്ചിട്ട് ദൂരെ മാറി കൈകെട്ടി നോക്കി നിൽക്കുന്നുണ്ട് സൂത്രധാരന്മാരായ ചിലർ. സേച്ഛാധിപത്യ വ്യവസ്ഥിതിക്കെതിരെ എന്നും എവിടെയും ചോരപ്പുഴകൾ ഒഴുകിയ ചരിത്രം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതു കോണിലും ശാന്തിമാത്രം പുലർന്നു കാണാനാഗ്രഹിക്കുന്ന സമധാനകാംക്ഷികൾ ഒലിവ് മരങ്ങളുടേയും പിരമിഡുകളുടേയും നാടിന്റെ ഇന്നത്തെ അവസ്ഥയെ  നെഞ്ചിടിപോടെ മാത്രം നോക്കികാണുകയാണ്‌ .
          ഫറോവായുടെ ഏകാധിപത്യത്തിന്‌ അറുതിവരുത്തിയത് ദൈവം തന്നെയാണ്‌. പ്രവാചകൻ മൂസയെകൊണ്ട് കടൽ ജലത്തിൽ വഴിപിളർത്തിച്ച ദൈവം ഫറോവയുടെയും  കൂട്ടരുടെയും അഹങ്കാരം എന്നെന്നേക്കുമായി ചെങ്കടലിൽ താഴ്ത്തിയിട്ടും ഏകാധിപത്യത്തിന്റെ  രക്തം  അമ്പത്തൊമ്പത് വർഷം മുമ്പ് ജമാൽ അബ്ദുനാസ്സറിലൂടെ ഈജിപ്തിന്റെ സിരകളിൽ വീണ്ടും ഒഴുകാൻ തുടങ്ങി. പട്ടാള അട്ടിമറിയിലൂടെ ആ ഏകാധിപത്യം തന്നെയാണ്‌ ഇന്നും സോളമന്റെ മുന്തിരിപ്പാടങ്ങളിൽ  ചോര പെയ്യിക്കുന്നത്.
         ഫേസ് ബുക്കിൽ ആരോ പോസ്റ്റ് ചെയ്ത ഒരു ലിങ്കിനെ പിന്തുടർന്ന മൗസ് ക്ലിക്കിലെ ചെറിയ വിരലനക്കം എന്നെ കൊണ്ടു നിർത്തിയത് ആഭ്യന്തര കലാപം നടക്കുന്ന കെയ്‌റോവിലെ ഒരു തെരുവോരത്തായിരുന്നു. ആർത്തരും ക്ഷുഭിതരുമായ ജനാവലി തലങ്ങും വിലങ്ങും പായുന്നു. സൈനിക വെടിവെയ്പ്പുകൾ നിലച്ചിട്ട് നിമിഷങ്ങളെ ആയിട്ടുള്ളുവെന്ന് തോന്നുന്നു. കത്തുന്ന തെരുവുകളിൽ അഗ്നി കുണ്ഠങ്ങളിൽ നിന്നുയരുന്ന കറുപ്പും വെളുപ്പുമായ പുകമറയ്ക്കുള്ളിൽ ശ്വാസം കിട്ടാതെ ഈയലുകളെപ്പോലെ പിടയുകയണവർ. ചിലരൊക്കെ മാസ്ക് ധരിച്ചിട്ടുണ്ട്. കാഴ്ച മങ്ങുന്നതുപോലെ  തോന്നി. സൈനീക വിമാനങ്ങൾ കർണപുടങ്ങളെ ഭേദിക്കും വിധം ഇരമ്പി പ്പായുന്നുണ്ട്. അസ്രാഈലിന്റെ ചിറകടി പോലെ ദിഗതങ്ങൾ മുഴങ്ങുന്ന മരണത്തിന്റെ മൂളൽ. ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്കിടയിൽ പരിക്കേറ്റവരുടെ ദൈന്യത നിറഞ്ഞ നിലവിളികൾ. പാഞ്ഞെത്തിയ രക്ഷാപ്രവർത്തകർ പ്രഥമ ചികിത്സ നൽകി ആംബുലൻസുകളിലും വാഹനങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്‌.  വികൃതമായ ശവശരീരങ്ങൾ കണ്ട് വിഭ്രാന്തരായി നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ ഭീതിമുഖങ്ങൾ കണ്ടു നിൽക്കാനാവാതെ ഞാനെന്റെ കണ്ണുകൾ ഇറുകിയടച്ചു.  മഹാഭാരത യുദ്ധശേഷം കുരുക്ഷേത്ര ഭൂമിയിൽ ചിതറിക്കിടക്കുന്ന സ്വന്തം മക്കളുടെ ശരീര ഭാഗങ്ങൾ കണ്ട് വിലപിക്കുന്ന ഗാന്ധാരി രൂപമായി ഒരു നിമിഷം ഞാൻ. പച്ച ജീവനിൽ ബുള്ളറ്റുകൾ കയറിയിറങ്ങി, തലയോട് പൊട്ടിച്ചിതറി ചോര വാർന്ന് മരിച്ച ഉമ്മയുടെ മൃതദേഹത്തിനരികിൽ കണ്ണുപൊത്തിക്കരയുകയാണ്‌ എട്ട് വയസ്സുകാരനായ ഒസാമ എന്ന ബാലൻ. സ്വാന്ത്വനത്തിന്റെ ഒരു മൃദുസ്പർശമെന്നോണം അവന്റെ ചുമലിൽ തൊടാൻ ഞാൻ പതുക്കെ കയ്കൾ നീട്ടി...പെട്ടെന്നാണ്‌ മൃതദേഹങ്ങൾ ക്കിടയിലൂടെ സ്വന്തം ഭർത്താവിന്റെ പേരുചൊല്ലി വിളിച്ചുകൊണ്ട് ഒരു യുവതി ഓടിവന്നത്. കണ്ണീരിൽ കുതിർന്ന ആ നിലവിളിക്ക് മറുപടിയായെങ്കിലും ആ മൃതദേഹങ്ങളൊക്കെ കണ്ണു തുറന്നെങ്കിലെന്ന് ഒരു വേള വ്യാമോഹിച്ചു പോയി.

നൈലിന്‍്റെ ഓളങ്ങള്‍ക്കുപോലും ചുവപ്പു രാശി

           പച്ചതുണിയിട്ട് മൂടിയ ജഢങ്ങൾക്കരികിൽ അമർത്തിയ രോഷക്കണ്ണീരുമായി ബന്ധുമിത്രാദികൾ ചൂടുവിട്ടുമാറും മുൻപേ അവയുടെ കണ്ണുകൾ തിരുകിയടയ്ക്കുകയണവർ. ആർക്കും ആരേയും സ്വാന്ത്വനിപ്പിക്കാനവാത്ത അവസ്ഥ. ആർത്ത നാദങ്ങൾക്കിടയിലും, സഹനത്തിന്റെ കരുത്തും വിശ്വാസത്തിന്റെ സ്ഥൈര്യവുമായി ദൈവം ഉന്നതനാണെന്ന തക്ബീർ വിളികളിൽ സമാധാനത്തിന്റെ മരുപ്പച്ച തിരയുകയാണവർ. കണ്ണീരും രക്തവും ഒഴികിച്ചേർന്ന് നൈലിന്റെ ഓളങ്ങൾക്കുപോലും ചുവപ്പു രാശി. മരണമെണ്ണാനാവാതെ തെല്ലിട വഴിമാറിയൊഴുകാൻ കൊതിച്ചിട്ടുണ്ടാവില്ലേ നൈൽ നദിയും. തെരുവിന്റെ ഒരു കോണിൽ എവിടുന്നോ കിട്ടിയ പേനകൊണ്ട് തന്റെ കൈത്തണ്ടയിൽ സ്വന്തം പേരും മേൽവിലാസവും കോറുകയാണ്‌ പരിക്കേറ്റ് അസ്തമിക്കാറായ ബോധത്തിന്റെ അവസാന നിമിഷത്തിൽ മദ്ധ്യവയസ്കയായ സ്ത്രീ. മരണം ഉറപ്പായ അന്ത്യ നിമിഷത്തിൽ തന്റെ മൃതദേഹമെങ്കിലും തിരിച്ചറിയപ്പെടണമെന്ന അന്ത്യാഭിലാഷം. എങ്ങും മരണത്തിന്റെ മൗനമുദ്രകൾ മാത്രം.
         സാമ്രാജ്യത്വത്തിന്റേയും ഏകാതിപത്യത്തിന്റേയും പട്ടാള ബൂട്ടടി ശബ്ദങ്ങൾക്കിടയിൽ നിരപരാധികളുടെ ചോര നീതിക്കു വേണ്ടി നിലവിളിക്കുകയാണവിടെ.പകൽ മങ്ങി, രാത്രി പരക്കാൻ തുടങ്ങിയിരുന്നു. മനുഷ്യത്വമേ നീയെവിടെയാണ്‌ എന്നു വിലപിച്ചുകൊണ്ട് കുതിച്ചു വന്നൊരു കാറ്റിന്റെ തേങ്ങൽ. യുവാക്കളുടെ ചോരയ്ക്കു വേണ്ടി കൊലവിളി നടത്തുന്നവർ ക്കെതിരെ  രക്തം പുരണ്ട കൈകളുയർത്തി ദൈവീക സ്തോത്രങ്ങൾ ഉരുവിടുകയാണ്‌ അവരിൽ പലരും. സഹനത്തിന്റെ കൊടുമുടികൾ താണ്ടി സമാധാനത്തിലധിഷ്ഠിതമായ ചെറുത്തുനിൽപ്പുകൾ നടത്തുന്ന ജനതയെ കണ്ണിൽച്ചോരയില്ലാതെ എന്തിന്‌ അറുകൊല ചെയ്യുന്നു...? 

ഞാനാ തെരുവില്‍ നിന്ന് പുറത്ത് കടന്നു

         ഇനിയും കാണാനിരിക്കുന്ന കാഴ്ചകൾ ഒരു പക്ഷേ എന്റെ ബോധമണ്ഡലത്തെ തളർത്തിക്കളയും എന്നു ഭയപ്പെട്ട് വിഷാദ്ഗ്രസ്തമായ ഒരു മനസ്സോടെ ശൂന്യമായ കണ്ണുകളോടെ വിറയ്ക്കുന്ന കാലടികളോടെ വീണ്ടും ഒരു മൗസ്ക്ലിക്കുകൊണ്ട് ഞാനാ തെരുവിൽ നിന്ന് പുറത്ത് കടന്നു.   സിദ്ധാന്തങ്ങളില്ലാത്ത പരിണാമങ്ങളാണ്‌ അറബ് വസന്തം മൊട്ടിട്ട മധ്യപൗര ദേശങ്ങളിൽ ഞൊടിയിടയിൽ സംഭവിച്ചത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറൽ സെക്യുലറിസ്റ്റുകളും മറ്റ് ചെറുതും വലുതുമായ സർവ്വകക്ഷികളും ഒത്തു ചേർന്നതാണ്‌ മുല്ലപ്പൂമണം തങ്ങി നിന്ന സമാധാനാ ന്തരീക്ഷം സംജാതമാകുവാൻ ഏകകാരണം. പക്ഷേ ഇസ്ലാമിക രീതിയിൽ രാഷ്ട്രഭരണം നിയന്ത്രി ക്കപ്പെടണമെന്ന് ഒരു വിഭാഗം ശഠിക്കുമ്പോൾ സായുധ വിപ്ലവം മാത്രമാണോ അതിനെ തിരെയുള്ള  ഏക പോംവഴി.? ഏകാധിപത്യവും സർവ്വാധിപത്യവും സൈനീകനീക്കങ്ങളും ഉപരോധങ്ങളും അസ്തമിച്ച്, നൈലിന്റെ ദാനമായ ഈജിപ്ഷ്യൻ മണ്ണിൽ തികച്ചും ധാർമ്മികതയിലൂന്നിയ രക്തരഹി തമായ പൂക്കാലത്തിനുവേണ്ടി ബാഹ്യേന്ദ്രിയങ്ങൾ തുറന്നുവയ്ക്കുകയാണ്‌ ഏകാധിപതികൾക്കെതിരെ വിപ്ലവബോധമുദിച്ച ഒരു ജനത.
മാധ്യമം ലിട്രെച്ചെർ (ഒൺ ലൈൻ)  28 ആഗസ്റ്റ് 2013.

Thursday, 29 August 2013


“മനുഷ്യൻ ചിന്നിച്ചിതറിയ പാറ്റയെപ്പോലെയും പർവ്വതങ്ങൾ കടഞ്ഞ രോമം പോലെയും ആയിത്തീരുന്ന ദിവസം ” (സുറ:ഖാരിഅ 4, 5 )
         അന്ത്യദിനത്തെപ്പറ്റി പരിശുദ്ധ ഖുർ ആൻ പറഞ്ഞിരിക്കുന്ന ഈ വചനങ്ങൾ പുലർന്നു കാണും വിധമുള്ള കാഴ്ചകളാണ്‌ കഴിഞ്ഞ ദിവസം സിറിയയിലെ സംഭവങ്ങൾ ടെലിവിഷനിലൂടെ കണ്ടത്. സാധാരണ കൂറകൾക്ക് മരുന്നടിക്കുമ്പോൾ, കുറേയൊക്കെ തൽസമയം തന്നെ പിടഞ്ഞ് ചാവുകയും മറ്റു കുറേയെണ്ണം പ്രാണരക്ഷാർത്ഥം ഓടിയകന്ന് കാണാമറയത്ത് കൈകാലിട്ടടിച്ച് പിടഞ്ഞു മരിക്കുകയും ചെയ്യുന്നു. അപ്രകാരമായിരുന്നു പിഞ്ചുകുഞ്ഞുങ്ങൾ തളർന്നു വീണ്‌ ജീവൻ വെടിഞ്ഞതും മുതിർന്നവർ ദൂരേക്ക് ഓടിയകന്ന് ശ്വാസം കിട്ടാതെ കൈകൾ തൊണ്ടയിൽ പിണച്ച് മരിച്ചു വീണതും. ശരീരത്തിലും ശ്വാസകോശത്തിലും അതിക്രമിച്ചു കയറിയ വിഷത്തെ നിർവീര്യമാക്കാൻ ജലാശയങ്ങളിലേക്കും മറ്റും എടുത്തു ചാടുകയായിരുന്നു അവരിൽ പലരും. ഹൃദയമുള്ള ആർക്കും തന്നെ അധികനേരം കണ്ടിരിക്കാനാവില്ല ആ കാഴ്ചകൾ...
       
      അറിവും വിജ്ഞാനവും ഏറിവരുംതോറും മനസ്സാക്ഷി ഇല്ലാതാവുകയാണ്‌ മനുഷ്യകുലത്തിന്‌. ലോക രാഷ്ട്രത്തലവന്മാർ രാസായുധങ്ങൾ കൊണ്ടാണ്‌ കുരങ്ങുകളി നടത്തുന്നത്. കീടനാശിനികളും രാസായുധങ്ങളും ഞങ്ങൾ പ്രയോഗിക്കുക തന്നെ ചെയ്യും . ജീവൻ വേണ്ടവർ മാറി നിൽക്കുക എന്ന മലയാളി മാന്യന്റെ വിദഗ്ദാഭിപ്രായം തന്നെ ഒബാമയും മറ്റു രാഷ്ട്രത്തലവന്മാരും സ്വീകരിക്കുകയാണെങ്കിൽ സംശയമില്ല, അന്ത്യ ദിനത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി സുഹ്രുത്തുക്കളെ...

“നീയും നിന്റെ വംശവും കൂടെ മുടിഞ്ഞുപോമില്ലൊരു സംശയം മൂന്നു പതിറ്റാണ്ടു ചെല്ലുമ്പോൾ”

      എന്ന് പണ്ടു കുരുക്ഷേത്രഭൂമിയിൽ വച്ച് ഗാന്ധാരി ശ്രീകൃഷ്ണന്റെ കുലത്തെ ശപിച്ചതുപോലെ ലോകത്തിന്റെ വിവിധകോണുകളിൽ അനേകായിരം അഭിനവ ഗാന്ധാരിമാരുടെ ശാപങ്ങളും വിലാപങ്ങളും ഏറ്റുവാങ്ങേണ്ടി വരിക തന്നെ ചെയ്യും ഇതിനൊക്കെ കാരണഭൂതരായവർ.

Sunday, 25 August 2013

എന്റെ കവിത


കാമുവും കാഫ്കെയും എലിയറ്റും
എന്റെ വായനാ പരിധിയിലില്ലായിരുന്നു
ബ്രെക്തിനേയും വില്യം ബ്ലേക്കിനേയും
അറിയുക പോലുമില്ല
എങ്കിലും ജീവിതത്തിന്റെ വഴിവക്കിൽ
കട്ട പിടിച്ച കണ്ണീരു കാണുമ്പോൾ
എനിക്ക് കവിത വരും.
പ്രണയവും വിരഹവും
പച്ച മരം പോലെ നിന്നു കത്തും.
ചങ്കിൽ കുരുങ്ങിയ
സൗഹൃദങ്ങളുടെ ചാരുമരങ്ങളിൽ
സങ്കടപ്പാതികൾ കൊളുത്തിയിടും.
സൗന്ദര്യത്തിന്റേയും ലഹരിയുടേയും
അപൂർവസൗഗന്ധികങ്ങൾ
കണ്ടെടുക്കാനാവാതെ
ആധുനികോത്തര ബിംബങ്ങൾ
തെരെഞ്ഞ് പരാജയപ്പെട്ട്
ആസ്ഥാന കവികൾ
എന്നോട് പിണങ്ങും
ഉറയുരിഞ്ഞ ജീവിതം പോലും
എന്നെ ബഹിഷ്കരിക്കും.
ഭ്രഷ്ടിന്റെ നാനാർത്ഥങ്ങൾ കുറിക്കാൻ
വാക്കിനാൽ സ്നാനപ്പെട്ട
എന്റെ തൂലിക
അന്നും നിത്യകന്യകയായിരിക്കും.
(image.google)

Friday, 31 May 2013

മുറിവുണങ്ങാത്ത പക്ഷി


     ലോകത്തെ ഏറ്റവും സുന്ദരിയായ പ്രണയിനി ആരെന്നു ചോദിച്ചാൽ ഒരു ഉത്തരമേയുള്ളു....കമല...കമല ദാസ്.....കമല സുരയ്യ.....എരിയുന്ന ദീപം പോലെ വശ്യമായിരുന്നു ആ സൗന്ദര്യം.  വാക്കുകളുടെ അതിവൈകാരികതയാൽ വായനക്കാരെ വശീകരിച്ച ഒരെഴുത്തുകാരി അവർക്ക് മുൻപും പിൻപും ഉണ്ടായിട്ടില്ല. സ്ത്രൈണ ജീവിതാനുഭവങ്ങളുടെ നിറക്കൂട്ടുകൾ ആ കണ്ണുകളിലെ നക്ഷത്രദീപ്തിയായ് ജ്വലിക്കുമ്പോൾ വസ്തുസൂക്ഷ്മതകളുടെ  പ്രകൃതിഭാവം തിരയുന്ന ഏതൊരു കാമുകനും ആ മുഖത്തു നിന്നും കണ്ണെടുക്കാനാവില്ല.  “ഞാനൊരു പുഴയായിപ്പോയി....തോട്ടിലേക്ക് ഒഴുകാനെനിക്കാവില്ല....”എന്ന് ഉള്ളിലെന്നും ഒരു കലാപം കൊൺ
ടു നടന്നിരുന്നു തന്റേടിയായ ആമി. സ്വപ്നാടനങ്ങളുടെ തോടുകളിലേക്ക് ഉൾവലിയുമ്പോഴും എനിക്കിനിയും പൂർണത കിട്ടാനുൺടെന്ന്‌ ലോകത്തോട്‌ വിളിച്ചു പറയാനുള്ള ചങ്കൂറ്റംവേറെ ഏത് എഴുത്തുകാരിക്കാണുള്ളത്...?  മറ്റുള്ളവരുടെ പ്രീതിക്കു വേൺടി അവർ സ്വന്തം മനസ്സക്ഷിയെ ഒരിക്കലും വഞ്ചിച്ചിരുന്നില്ല.പ്രകൃതിയിലെ സകല ചരാചരങ്ങളേയും സ്നേഹം കൊൺട് കീഴ്പ്പെടുത്താനുള്ള നിരുപമമായ ആ കഴിവു തന്നെയാണ്‌ അവരെ എല്ലാ ഋതുക്കളിലും പൂക്കുന്ന നീർമാതളമാക്കിയത്.

               സദാചാര വിലക്കുകൾ ഭയന്ന്‌ പലരും സ്വന്തം ഇഷ്ടങ്ങൾ മനസ്സിന്റെ വാരിക്കുഴിയിൽ മൂടുമ്പോൾ, സ്നേഹം കൊൺടു തന്നെയാണ്‌ സ്വാതന്ത്ര്യത്തിന്റെ അർത്ഥം കമല ലോകത്തിന്‌ കാട്ടിക്കൊടുത്തത്. ചില നേരങ്ങളിൽ വിലക്കുകളും തടസ്സങ്ങളും അതിജീവിക്കാനുള്ള മനസ്സിന്റെ പകർന്നാട്ടങ്ങൾ, ചില നേരങ്ങളിൽ അധീരമായ ക്ഷമാപണങ്ങൾ, ആർക്കും പിടികൊടുക്കാത്ത വൈരുദ്ധ്യങ്ങളായി കമലയുടെ കൃതികളിൽ നിഴലിക്കുന്നു.ആ വാക്കുകളുടെ നിഗൂഢതകളും അവയുടെ ഭാവനിർഭരമായ അർത്ഥതലങ്ങളും അതേപടി ഉൾക്കൊൺടവർ  മാത്രമാണ്‌ പൂർണമായ അർത്ഥത്തിൽ കമലയെ സ്നേഹിച്ചത്.  സ്ത്രീ രചനകളിലെല്ലാം ആത്മാംശമുൺടെന്ന ധാരണയാവാംഒരേ സ്വത്വത്തെ അതർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾക്കൊള്ളാനാവാതെ വാക്കുകളുടെ ഉറവ തേടിച്ചെന്ന് അവരെ വ്യക്തിപരമായി വേദനിപ്പിക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്. ഭാവനകൊൺട് ജീവിക്കുകയാണെങ്കിൽപ്പോലും  “എന്റെ ശരികൾ എന്റെ മാത്രം ശരികളാണ്‌ അതിൽ വേറൊരാൾ കൈ കടത്തേൺടതില്ല എന്ന താക്കീതോടെ, സ്ത്രൈണസത്തയുടെ പ്രക്ഷുബ്ധതകൾ ക്രോധങ്ങൾ, സങ്കടങ്ങൾ, വിതുമ്പലുകൾ ഒക്കെയും ധ്വനിസാന്ദ്രമായി അക്ഷരങ്ങളിലൂടെ അവർ പ്രകാശിപ്പിച്ചിരുന്നു. കളിപ്പാട്ടം വലിച്ചെറിയുന്ന കുട്ടിയുടെ മർക്കടമുഷ്ടി നിഷ്കളങ്കതയുടെ നേർരൂപമാണെന്ന് മനസ്സിലാക്കാത്തവരാണ്‌ പഴിചാരലുകളാൽ അവരെ മുറിവേൽപ്പിച്ചത്‌. നീ വെറും പെണ്ണാണെന്ന്‌ പുച്ഛിക്കുന്ന പുരുഷ ധാർഷ്ട്യത്തിനെതിരെ പുറം തിരിഞ്ഞതും, അക്ഷരത്തെറ്റുകൾ മാത്രമാണ്‌ അവരുടെ ജീവിതമെന്ന്‌ വ്യാഖ്യാനിക്കാൻ മലയാളിയെ പ്രേരിപ്പിച്ചു,മനുഷ്യനെ പച്ചയ്ക്ക്‌ കത്തിക്കുമ്പോഴുൺടാകുന്ന സാഡിസ്റ്റ് ആനന്ദം അന്ന്‌ സമൂഹത്തിലെ ചിലരെങ്കിലും അനുഭവിച്ചിരിക്കണം.

              പ്രണയപാരവശ്യം പൂൺട ശൂർപ്പണഖയുടെ മൂക്കും മുലയും അരിഞ്ഞ പാരമ്പര്യം നമുക്കുൺടായിട്ടും പ്രണയത്തിലൂടെ കലഹിക്കുക, സ്നേഹിക്കുക സ്വയം കൺടെത്തുക എന്ന്‌ ലോകത്തെ ആഹ്വാനം ചെയ്യുകയായിരുന്നു കമല. വസന്തത്തിന്റെ ആത്മാവു കൺടെടുക്കാൻ മാത്രമായിരുന്നു അവരുടെ രക്തത്തിലൂടെ പ്രണയത്തിന്റെ കൈത്തോടുകൾ പതഞ്ഞൊഴുകിയത്.  “ ഞാനൊരു ഏകാന്ത ദ്വീപാണ്‌. നീയവിടേക്ക് വരിക. എന്നെ ഖനനം ചെയ്യുക എനിക്ക് നിന്നോടുള്ള പ്രണയം നീ കൺ
ടെടുക്കും.  ” എന്നിങ്ങനെ പ്രണയത്തിന്റെ കൊടും വിഷം കലർന്ന വീഞ്ഞാണ്‌ അവരുടെ ആത്മസത്തയെ മരവിപ്പിച്ചതെന്ന്‌ സദാചാരവാദികൾ ഘോരഘോരം പ്രഘോഷിക്കുമ്പോഴും കമലയെ സംബന്ധിച്ച്, സ്നേഹ നീരാസം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.

            ഉത്തരാധുനിക കാലത്തെ  കമ്പോളവൽകൃത പെൺകാഴ്ചകളും അവ നൽകുന്ന അലസസുഖങ്ങളും കൺട് മനം മടുക്കാതെ, അക്ഷരങ്ങളെ അനാഥരാക്കി, നിത്യശാന്തിയുടെ ദൂരതീരങ്ങൾ തേടി പോയെങ്കിലും, കമലയെ സ്നേഹിച്ചവരുടെ മനസ്സുകളിൽ സ്നേഹം പകർന്ന്‌ കൊളുത്തിയ മൺചിരാതുകൾ ഇപ്പോഴും അണയാതെ കത്തുന്നുൺട്. കറങ്ങുന്ന ഫാനിൽത്തട്ടി തെറിച്ചു വീണ കുരുവിയുടെ മരണം പക്ഷിയുടെ മണമായ് ആത്മാവിന്റെ ഗന്ധവുമായി ചേരുമ്പോഴും പ്രജ്ഞയിൽ  മുറിവുണങ്ങാത്ത ഒരു പക്ഷിയുടെ തേങ്ങൽ......ശിശിരത്തിന്റെ ആഴക്കാഴ്ചകളിൽ  എന്നിലെ വേനലിനെ ഞാൻ തിരിയുമ്പോഴും, മൗന വിരഹങ്ങൾ ചിലപ്പോൾ വേദനയുടെ വേലിയെറ്റങ്ങൾ തീർക്കുമ്പോഴും എന്റെ നിശ്വാസങ്ങൾ കൊൺട് ഞാനെന്നും തൊടാനാഗ്രഹിക്കുകയാണ്‌  ആ വാക്കിന്റെ ചിമിഴിനെ...ആ പ്രണയാത്മാവിനെ......പ്രിയപ്പെട്ട ആമിയെ.....