മർത്ത്യാ നീയറിയുക..സനാതനസത്യങ്ങൾ
എത്ര അരോഗദൃഡഗാത്രർ നമുക്കിടയിൽ
വ്യാധിയേതും കൂടാതെ മരണത്തെ പുൽകി.
എന്നിട്ടുമെത്രയോ നിത്യരോഗികൾ
കാലത്തെയതിജീവിക്കുന്നീ ദുനിയാവിൽ
ദീഘായുസ്സു കൊതിച്ചയെത്രയോ പൈതങ്ങൾ
ചേതനയറ്റ് അതാ ഖബറിന്നുള്ളിൽ കഴിയുന്നു
മർത്ത്യാ നീയറിയുക സനാതന സത്യങ്ങൾ
മംഗല്യത്തിന്നണിഞ്ഞൊരുങ്ങുമെത്രയോ-
വധൂവരന്മാരുടെ ജീവാത്മാക്കൾ
നിർണയ രാത്രിയിൽത്തന്നെ പൊലിയുന്നു.
കേവലധ്യാനമില്ലാതലയുമീ നവ-
യൗവ്വനയുക്തരറിയുന്നില്ലവർക്കായ്
കഫൻപുടവകൾ നെയ്ത വർത്തമാനം.
പ്രഭാതത്തിൽ കൊട്ടാരത്തിലുണർന്നവർ
ഇരുൾമൂടിയ ഖബറുകൾക്കുള്ളിലായ്
പ്രദോഷത്തിൽ നിത്യനിദ്ര പൂകുന്നില്ലേ..?
സത്യങ്ങളകതാരിലേറ്റി മനുജാ നീ
മനം മയക്കുമീ ഭൗതീക സുഖങ്ങൾ വെടിയുക
കാരണം,...നിനക്കുറപ്പില്ലല്ലോ
ഈ രാത്രി പുലർന്നാൽ നീയുണരുമെന്ന്.......
ഭക്തിയുടെ നിറവിൽ എല്ലാവർക്കും പരിശുദ്ധിയുടെ ഒരു വ്രതകാലം നേരുന്നു.....
No comments:
Post a Comment