Sunday 1 September 2013

മരിക്കുംമുമ്പെ കൈത്തണ്ടയില്‍ ആ സ്ത്രീ സ്വന്തം വിലാസമെഴുതി....

ഒലിവ് മരങ്ങളുടെ കീഴില്‍ ഇളം മനുഷ്യരുടെ ഉടലുകള്‍ വെടിയേറ്റ് ചിതറുകയാണ്.

         വിപ്ലവം  തോക്കിങ്കുഴലിലൂടെയല്ല അത് മുല്ലപ്പൂക്കളായി വിടർന്ന് സൗന്ദര്യം പടർത്തുകയാണ്‌ മദ്ധ്യപൗരസ്ത്യ അറബ് രാജ്യങ്ങളിലെന്ന് സമാധാനിച്ച നമുക്ക് മുല്ലപ്പൂ മണത്തിന്‌ പകരം ചോര മണക്കുന്ന തെരുവുകളാണ്‌ ഇന്ന് കാണാൻ കഴിയുന്നത്. ആരോ കല്ലെറിഞ്ഞ ഓളങ്ങൾ വീണ്ടും വീണ്ടും പിടഞ്ഞുകൊണ്ടിരിക്കുകയാണവിടെ. ആരോ എറിഞ്ഞിട്ട ക്രോധത്തിന്റെ കനലുകളെ ഊതിയൂതി  ആളിക്കത്തിച്ചിട്ട് ദൂരെ മാറി കൈകെട്ടി നോക്കി നിൽക്കുന്നുണ്ട് സൂത്രധാരന്മാരായ ചിലർ. സേച്ഛാധിപത്യ വ്യവസ്ഥിതിക്കെതിരെ എന്നും എവിടെയും ചോരപ്പുഴകൾ ഒഴുകിയ ചരിത്രം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏതു കോണിലും ശാന്തിമാത്രം പുലർന്നു കാണാനാഗ്രഹിക്കുന്ന സമധാനകാംക്ഷികൾ ഒലിവ് മരങ്ങളുടേയും പിരമിഡുകളുടേയും നാടിന്റെ ഇന്നത്തെ അവസ്ഥയെ  നെഞ്ചിടിപോടെ മാത്രം നോക്കികാണുകയാണ്‌ .
          ഫറോവായുടെ ഏകാധിപത്യത്തിന്‌ അറുതിവരുത്തിയത് ദൈവം തന്നെയാണ്‌. പ്രവാചകൻ മൂസയെകൊണ്ട് കടൽ ജലത്തിൽ വഴിപിളർത്തിച്ച ദൈവം ഫറോവയുടെയും  കൂട്ടരുടെയും അഹങ്കാരം എന്നെന്നേക്കുമായി ചെങ്കടലിൽ താഴ്ത്തിയിട്ടും ഏകാധിപത്യത്തിന്റെ  രക്തം  അമ്പത്തൊമ്പത് വർഷം മുമ്പ് ജമാൽ അബ്ദുനാസ്സറിലൂടെ ഈജിപ്തിന്റെ സിരകളിൽ വീണ്ടും ഒഴുകാൻ തുടങ്ങി. പട്ടാള അട്ടിമറിയിലൂടെ ആ ഏകാധിപത്യം തന്നെയാണ്‌ ഇന്നും സോളമന്റെ മുന്തിരിപ്പാടങ്ങളിൽ  ചോര പെയ്യിക്കുന്നത്.
         ഫേസ് ബുക്കിൽ ആരോ പോസ്റ്റ് ചെയ്ത ഒരു ലിങ്കിനെ പിന്തുടർന്ന മൗസ് ക്ലിക്കിലെ ചെറിയ വിരലനക്കം എന്നെ കൊണ്ടു നിർത്തിയത് ആഭ്യന്തര കലാപം നടക്കുന്ന കെയ്‌റോവിലെ ഒരു തെരുവോരത്തായിരുന്നു. ആർത്തരും ക്ഷുഭിതരുമായ ജനാവലി തലങ്ങും വിലങ്ങും പായുന്നു. സൈനിക വെടിവെയ്പ്പുകൾ നിലച്ചിട്ട് നിമിഷങ്ങളെ ആയിട്ടുള്ളുവെന്ന് തോന്നുന്നു. കത്തുന്ന തെരുവുകളിൽ അഗ്നി കുണ്ഠങ്ങളിൽ നിന്നുയരുന്ന കറുപ്പും വെളുപ്പുമായ പുകമറയ്ക്കുള്ളിൽ ശ്വാസം കിട്ടാതെ ഈയലുകളെപ്പോലെ പിടയുകയണവർ. ചിലരൊക്കെ മാസ്ക് ധരിച്ചിട്ടുണ്ട്. കാഴ്ച മങ്ങുന്നതുപോലെ  തോന്നി. സൈനീക വിമാനങ്ങൾ കർണപുടങ്ങളെ ഭേദിക്കും വിധം ഇരമ്പി പ്പായുന്നുണ്ട്. അസ്രാഈലിന്റെ ചിറകടി പോലെ ദിഗതങ്ങൾ മുഴങ്ങുന്ന മരണത്തിന്റെ മൂളൽ. ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾക്കിടയിൽ പരിക്കേറ്റവരുടെ ദൈന്യത നിറഞ്ഞ നിലവിളികൾ. പാഞ്ഞെത്തിയ രക്ഷാപ്രവർത്തകർ പ്രഥമ ചികിത്സ നൽകി ആംബുലൻസുകളിലും വാഹനങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്‌.  വികൃതമായ ശവശരീരങ്ങൾ കണ്ട് വിഭ്രാന്തരായി നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ ഭീതിമുഖങ്ങൾ കണ്ടു നിൽക്കാനാവാതെ ഞാനെന്റെ കണ്ണുകൾ ഇറുകിയടച്ചു.  മഹാഭാരത യുദ്ധശേഷം കുരുക്ഷേത്ര ഭൂമിയിൽ ചിതറിക്കിടക്കുന്ന സ്വന്തം മക്കളുടെ ശരീര ഭാഗങ്ങൾ കണ്ട് വിലപിക്കുന്ന ഗാന്ധാരി രൂപമായി ഒരു നിമിഷം ഞാൻ. പച്ച ജീവനിൽ ബുള്ളറ്റുകൾ കയറിയിറങ്ങി, തലയോട് പൊട്ടിച്ചിതറി ചോര വാർന്ന് മരിച്ച ഉമ്മയുടെ മൃതദേഹത്തിനരികിൽ കണ്ണുപൊത്തിക്കരയുകയാണ്‌ എട്ട് വയസ്സുകാരനായ ഒസാമ എന്ന ബാലൻ. സ്വാന്ത്വനത്തിന്റെ ഒരു മൃദുസ്പർശമെന്നോണം അവന്റെ ചുമലിൽ തൊടാൻ ഞാൻ പതുക്കെ കയ്കൾ നീട്ടി...പെട്ടെന്നാണ്‌ മൃതദേഹങ്ങൾ ക്കിടയിലൂടെ സ്വന്തം ഭർത്താവിന്റെ പേരുചൊല്ലി വിളിച്ചുകൊണ്ട് ഒരു യുവതി ഓടിവന്നത്. കണ്ണീരിൽ കുതിർന്ന ആ നിലവിളിക്ക് മറുപടിയായെങ്കിലും ആ മൃതദേഹങ്ങളൊക്കെ കണ്ണു തുറന്നെങ്കിലെന്ന് ഒരു വേള വ്യാമോഹിച്ചു പോയി.

നൈലിന്‍്റെ ഓളങ്ങള്‍ക്കുപോലും ചുവപ്പു രാശി

           പച്ചതുണിയിട്ട് മൂടിയ ജഢങ്ങൾക്കരികിൽ അമർത്തിയ രോഷക്കണ്ണീരുമായി ബന്ധുമിത്രാദികൾ ചൂടുവിട്ടുമാറും മുൻപേ അവയുടെ കണ്ണുകൾ തിരുകിയടയ്ക്കുകയണവർ. ആർക്കും ആരേയും സ്വാന്ത്വനിപ്പിക്കാനവാത്ത അവസ്ഥ. ആർത്ത നാദങ്ങൾക്കിടയിലും, സഹനത്തിന്റെ കരുത്തും വിശ്വാസത്തിന്റെ സ്ഥൈര്യവുമായി ദൈവം ഉന്നതനാണെന്ന തക്ബീർ വിളികളിൽ സമാധാനത്തിന്റെ മരുപ്പച്ച തിരയുകയാണവർ. കണ്ണീരും രക്തവും ഒഴികിച്ചേർന്ന് നൈലിന്റെ ഓളങ്ങൾക്കുപോലും ചുവപ്പു രാശി. മരണമെണ്ണാനാവാതെ തെല്ലിട വഴിമാറിയൊഴുകാൻ കൊതിച്ചിട്ടുണ്ടാവില്ലേ നൈൽ നദിയും. തെരുവിന്റെ ഒരു കോണിൽ എവിടുന്നോ കിട്ടിയ പേനകൊണ്ട് തന്റെ കൈത്തണ്ടയിൽ സ്വന്തം പേരും മേൽവിലാസവും കോറുകയാണ്‌ പരിക്കേറ്റ് അസ്തമിക്കാറായ ബോധത്തിന്റെ അവസാന നിമിഷത്തിൽ മദ്ധ്യവയസ്കയായ സ്ത്രീ. മരണം ഉറപ്പായ അന്ത്യ നിമിഷത്തിൽ തന്റെ മൃതദേഹമെങ്കിലും തിരിച്ചറിയപ്പെടണമെന്ന അന്ത്യാഭിലാഷം. എങ്ങും മരണത്തിന്റെ മൗനമുദ്രകൾ മാത്രം.
         സാമ്രാജ്യത്വത്തിന്റേയും ഏകാതിപത്യത്തിന്റേയും പട്ടാള ബൂട്ടടി ശബ്ദങ്ങൾക്കിടയിൽ നിരപരാധികളുടെ ചോര നീതിക്കു വേണ്ടി നിലവിളിക്കുകയാണവിടെ.പകൽ മങ്ങി, രാത്രി പരക്കാൻ തുടങ്ങിയിരുന്നു. മനുഷ്യത്വമേ നീയെവിടെയാണ്‌ എന്നു വിലപിച്ചുകൊണ്ട് കുതിച്ചു വന്നൊരു കാറ്റിന്റെ തേങ്ങൽ. യുവാക്കളുടെ ചോരയ്ക്കു വേണ്ടി കൊലവിളി നടത്തുന്നവർ ക്കെതിരെ  രക്തം പുരണ്ട കൈകളുയർത്തി ദൈവീക സ്തോത്രങ്ങൾ ഉരുവിടുകയാണ്‌ അവരിൽ പലരും. സഹനത്തിന്റെ കൊടുമുടികൾ താണ്ടി സമാധാനത്തിലധിഷ്ഠിതമായ ചെറുത്തുനിൽപ്പുകൾ നടത്തുന്ന ജനതയെ കണ്ണിൽച്ചോരയില്ലാതെ എന്തിന്‌ അറുകൊല ചെയ്യുന്നു...? 

ഞാനാ തെരുവില്‍ നിന്ന് പുറത്ത് കടന്നു

         ഇനിയും കാണാനിരിക്കുന്ന കാഴ്ചകൾ ഒരു പക്ഷേ എന്റെ ബോധമണ്ഡലത്തെ തളർത്തിക്കളയും എന്നു ഭയപ്പെട്ട് വിഷാദ്ഗ്രസ്തമായ ഒരു മനസ്സോടെ ശൂന്യമായ കണ്ണുകളോടെ വിറയ്ക്കുന്ന കാലടികളോടെ വീണ്ടും ഒരു മൗസ്ക്ലിക്കുകൊണ്ട് ഞാനാ തെരുവിൽ നിന്ന് പുറത്ത് കടന്നു.   സിദ്ധാന്തങ്ങളില്ലാത്ത പരിണാമങ്ങളാണ്‌ അറബ് വസന്തം മൊട്ടിട്ട മധ്യപൗര ദേശങ്ങളിൽ ഞൊടിയിടയിൽ സംഭവിച്ചത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറൽ സെക്യുലറിസ്റ്റുകളും മറ്റ് ചെറുതും വലുതുമായ സർവ്വകക്ഷികളും ഒത്തു ചേർന്നതാണ്‌ മുല്ലപ്പൂമണം തങ്ങി നിന്ന സമാധാനാ ന്തരീക്ഷം സംജാതമാകുവാൻ ഏകകാരണം. പക്ഷേ ഇസ്ലാമിക രീതിയിൽ രാഷ്ട്രഭരണം നിയന്ത്രി ക്കപ്പെടണമെന്ന് ഒരു വിഭാഗം ശഠിക്കുമ്പോൾ സായുധ വിപ്ലവം മാത്രമാണോ അതിനെ തിരെയുള്ള  ഏക പോംവഴി.? ഏകാധിപത്യവും സർവ്വാധിപത്യവും സൈനീകനീക്കങ്ങളും ഉപരോധങ്ങളും അസ്തമിച്ച്, നൈലിന്റെ ദാനമായ ഈജിപ്ഷ്യൻ മണ്ണിൽ തികച്ചും ധാർമ്മികതയിലൂന്നിയ രക്തരഹി തമായ പൂക്കാലത്തിനുവേണ്ടി ബാഹ്യേന്ദ്രിയങ്ങൾ തുറന്നുവയ്ക്കുകയാണ്‌ ഏകാധിപതികൾക്കെതിരെ വിപ്ലവബോധമുദിച്ച ഒരു ജനത.
മാധ്യമം ലിട്രെച്ചെർ (ഒൺ ലൈൻ)  28 ആഗസ്റ്റ് 2013.

4 comments:

  1. മനസ്സ് സംഭവങ്ങളിലേക്ക് സഞ്ചരിച്ചു.നന്നായി എഴുതി.

    ReplyDelete
    Replies
    1. നന്ദി മുഹമ്മദ്ക്ക

      Delete
  2. ചിലരുടെ ആര്‍ത്തിക്കും വാശിക്കും മുന്നില്‍ നിസാഹയാരാകുന്ന പാവം മനുഷ്യര്‍.
    നല്ല ലേഖനം

    ReplyDelete